മഴക്കാലം എലിപ്പനിക്കാലം
© Dr Jayadev BHMS
∞∞∞∞∞∞∞∞∞∞∞∞∞∞
Back
മഴക്കാലം വന്നതോടെ നമ്മുടെ നാട്ടിൽ “എലിപ്പനി” എന്ന പേരിൽ അറിയപ്പെടുന്ന പനി വർദ്ധിച്ചു വരുന്നു. ഈ വർഷം ഇതിനോടകം പതിനാലോളം പേർ എലിപ്പനി ബാധിച്ചു മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാണ്.
എലിപ്പനി ലെപ്റ്റോസ്പൈറ (Leptospira) വിഭാഗത്തിൽ പെടുന്ന ബാക്റ്റീരിയ മൂലമാണ് ഉണ്ടാകുന്നത്.
“എലിപ്പനി” എന്ന പേര് മൂലം എലികൾ മാത്രമാണ് ഈ പനിയുടെ കാരണക്കാർ എന്ന തെറ്റിദ്ധാരണക്ക് സാധ്യതയുണ്ട്. എന്നാൽ നാൽക്കാലികൾ, പന്നി, കുതിര, നായ്ക്കൾ, വന്യമൃഗങ്ങൾ എന്നിവയും മൂഷിക വർഗ്ഗത്തിൽപ്പെട്ട മറ്റ് ജീവികളും ഈ രോഗവാഹകരാകാം.
രോഗവാഹകരായ മനുഷ്യനൊഴികെയുള്ള ജീവികൾ മിക്കവാറും യാതൊരു രോഗലക്ഷണവും കാണിക്കാറില്ല.
രോഗബാധിതരായ മൃഗങ്ങൾ മാസങ്ങളോളം അഥവാ ചിലപ്പോൾ വർഷങ്ങളോളം അവയുടെ മൂത്രത്തിലൂടെ അണുക്കളെ പുറംതള്ളുന്നു. ഇങ്ങനെ അണുബാധയുള്ള മൂത്രം, ഉമിനീർ ഒഴികെയുള്ള ശരീര സ്രവങ്ങൾ എന്നിവ വഴിയോ, അണുബാധയുള്ള മൂത്രം കലർന്ന മണ്ണ്, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലിലെ വെള്ളം, നീന്തൽ കുളങ്ങളിലെ വെള്ളം, ശുചിയായി സൂക്ഷിക്കാത്ത ഭക്ഷണം, വെള്ളം എന്നിവഴിയുമെല്ലാം ഈ രോഗം പകരാം.
മേൽപ്പറഞ്ഞ കാരണങ്ങളാൽ വേണ്ടത്ര സുരക്ഷാ മുൻകരുതൽ കൂടാതെ അഴുക്കുചാൽ വൃത്തിയാക്കുന്നവർ തോട്ടങ്ങളിൽ പണിയെടുക്കുന്നവർ, വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടക്കാൻ നിർബന്ധിതരാവുന്നവർ, വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ, മത്സ്യ വിപണനം നടത്തുന്നവർ, മൃഗസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്നവർ, എന്നിവർക്ക് രോഗബാധ സാധ്യത കൂടുതലാണ്.
ശരീരത്തിൽ മുറിവുകൾ വ്രണങ്ങൾ എന്നിവയുള്ളവർക്ക് അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്.
എലിപ്പനിയുടെ അണുക്കൾ മണ്ണിലും മറ്റും ആഴ്ചകൾ അഥവാ മാസങ്ങൾ തന്നെയും നാശം കൂടാതെ കഴിയാൻ കഴിവുള്ളതാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം സാധാരണ പകരാറില്ല.
ശക്തിയായ പനി, തലവേദന, കണ്ണ് ചുവന്നു കലങ്ങൽ, കുളിര്, പേശീവേദന, ഛർദ്ദി, മഞ്ഞപ്പിത്തം, വയറുവേദന, വയറിളക്കം, തിണർപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ.
കരൾ, വൃക്കകൾ, തലച്ചോറിന്റെ ആവരണമായ മെനിഞ്ചസ് എന്നിവയിൽ ഉണ്ടാകുന്ന അണുബാധ രോഗത്തെ ഗുരുതരമാക്കുന്നു.
രോഗപ്രതിരോധത്തിനായി രോഗകാരണമായേക്കാവുന്ന തൊഴിലുകൾ, വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർ അണുബാധക്ക് സാധ്യതയുള്ള സ്രവങ്ങൾ, മണ്ണ്, മലിന ജലം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. ഇതിനായി മുട്ടോളം വരുന്ന കാലുറകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.
മറ്റെല്ലാ രോഗങ്ങളെയും എന്നപോലെ രോഗലക്ഷണങ്ങളെയും, രോഗിയുടെ സവിശേഷതയെയും വിശകലനം ചെയ്ത് നൽകുന്ന ഹോമിയോപ്പതി മരുന്ന് എലിപ്പനിയുടെ ചികിത്സയിലും സുരക്ഷിതവും ഫലപ്രദവുമാണ്.
എലിപ്പനി അണുബാധ പലപ്പോഴും ആദ്യഘട്ടത്തിൽ യാതൊരു രോഗ ലക്ഷണവും പ്രകടമാക്കാതെ വരാം എന്നത് രോഗത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഗുരുതര രോഗാവസ്ഥ ആശുപത്രിവാസം അനിവാര്യമാക്കാം. ആയതിനാൽ രോഗം വരാതെ തടയാൻ മുൻകരുതൽ എടുക്കാൻ ശ്രദ്ധിക്കുക.
പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി ഡോക്ടർമാരെ സമീപിക്കുന്നവർ എലിപ്പനിസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി, വിനോദം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരം ഡോക്ടറെ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.